രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികൾ പിടിയിൽ
രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികൾ പിടിയിലായെന്ന് എൻഐഎ. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. മുസാവീര്‍ ഹുസൈന്‍ ഷാഹേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, വിവിധ സംസ്ഥാന പൊലീസ് സേന എന്നിവരുടെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ കൊല്‍ക്കത്തിലേക്ക് കൊണ്ടുപോയതായി ഭീകരവാദവിരുദ്ധ ഏജന്‍സി അറിയിച്ചു.
കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാഹേബാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. താഹയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനും മറ്റുപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും. സംഭവത്തിലെ രണ്ടും മൂന്നും അറസ്റ്റാണിത്. കഴിഞ്ഞ മാസം മുസാമില്‍ ഷെരീഫ് എന്നയാളെ ഇവരെ സഹായിച്ചതായി കണ്ടെത്തിയതിന് പിന്നാലെ പിടികൂടിയിരുന്നു.
കര്‍ണാടക, തമിഴ്‌നാട്, യുപി എന്നിവിടങ്ങില്‍ നടത്തിയ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് പ്രതികളെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടിയത്. മാര്‍ച്ച് ഒന്നിന് നടന്ന സ്‌ഫോടനത്തില്‍ കഫേയിലുണ്ടായിരുന്ന കസ്റ്റമേഴ്‌സിനും ജീവനക്കാര്‍ക്കും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.