സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള നടിയുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്. നേരത്തേയും ഇതേ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പിന്നീട് സനലിന് ജാമ്യം അനുവദിച്ചത്.

ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസെടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

