മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.

