KOYILANDY DIARY.COM

The Perfect News Portal

എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; പ്രതി അബ്ദുൽ സനൂഫീനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക. തെളിവ് ശേഖരണത്തിനായി രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതിയെ യുവതിയെ കൊലപ്പെടുത്തിയ എരഞ്ഞിപ്പാലം ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പു നടത്തും. കഴിഞ്ഞ ചൊവാഴ്ചയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഒളിവിൽ പോയ സനൂഫിനെ ചെന്നൈ ആവടിയിൽ നിന്നാണ് നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മുൻപത്തെ ഞായറാഴ്ച ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയ തലേന്ന് രാത്രി തന്നെ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Advertisements
Share news