പൊയിൽക്കാവ് കലോപ്പൊയിൽ സ്വദേശി മാപ്പിളക്കുനി ബാലൻ (75) നിര്യാതനായി

കൊയിലാണ്ടി: സ്വതസിദ്ധമായ അഭിരുചിയും സമർപണ മനോഭാവവും കൊണ്ട് കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊയിൽക്കാവ് കലോപ്പൊയിൽ സ്വദേശി മാപ്പിളക്കുനി ബാലൻ (75) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കുതിരക്കോലം എന്ന നാടൻ കലാ വിഭാഗത്തിലെ സംഭാവനകൾക്ക് കേരള ഫോക്ക് ലോർ അക്കാദമി അദ്ദേഹത്തെ അവാർഡു നൽകി ആദരിച്ചിരുന്നു.

ചകിരി, ചിരിട്ട, കുരുത്തോല തുടങ്ങി തനിക്ക് ലഭ്യമായ നാടൻ വസ്തുക്കൾ ചേർത്ത് മനോഹരമായ രൂപങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തനായിരുന്ന ബാലൻ, നാടൻപാട്ട്, നാടകനടൻ, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിലും തൻ്റെ കഴിവ് തെളിയിച്ചു. പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. വിനയവും സരസഭാഷണവും കൊണ്ട് എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. പരേതരായ കണ്ടൻ്റെയും മാധവിയുടെയും മകനാണ്. മാപ്പിളക്കുനി കല്യാണിയാണ് ഭാര്യ. മകൻ: മാപ്പിളക്കുനി ഷൈജു. മരുമകൾ: അതുല്യ (കീഴരിയൂർ). സഹോദരങ്ങൾ: വാസു (കുറുവങ്ങാട്), ഗംഗാധരൻ (നരിനട), കല്യാണി (കുറുവങ്ങാട്), പരേതരായ രാഘവൻ, ഭാസ്കരൻ.
