മാനന്തവാടി തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; 2 മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ
വയനാട്: മാനന്തവാടി തലപ്പുഴ പേര്യ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. പേര്യ സ്വദേശി അനീഷിൻറെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് വനിതകളും ഒരു പുരുഷനുമാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പുരുഷനെയും സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് ഇവരെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാൻ നോക്കവേ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് വെടിവയ്പ്പുണ്ടായതായാണ് വീട്ടുകാർ പറയുന്നത്. അരമണിക്കൂറോളം വെടിവയ്പ്പ് നീണ്ടതായി വീട്ടുകാർ പറഞ്ഞു. വീടിൻറെ വാതിലിലും മറ്റും വെടിയേറ്റിട്ടുണ്ട്. മേഖലയിൽ ശക്തമായ പൊലീസ് വിന്യാസം ഏർപ്പെടുത്തി.

