കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ച ലോറി ഉടമ മനാഫിന് കർണാടക പൊലീസിന്റെ മർദ്ദനം

കർണാടക അങ്കോളയിലെ മണ്ണിടിഞ്ഞ സ്ഥലത്ത് ലോറി ഉടമയെ പൊലീസ് മർദിച്ചുവെന്ന് പരാതി. ലോറി ഉടമ മനാഫിനെയാണ് മർദിച്ചത്. കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ചപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെയാണ് മർദിച്ചതെന്ന് മനാഫ് പറഞ്ഞു. അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അതീവ മന്ദഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് തെറ്റാണ്.

പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവർത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.

മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേര് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളംകുത്തിയൊലിച്ച് വരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.

