മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യ; കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി. ഭർത്താവിൻ്റെയും വീട്ടുകാരുടെയും അധിക്ഷേപത്തെ തുടർന്നാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ഷഹാനയുടെ മൃതദേഹം ഒമ്പതുമണിയോടെ പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ്സാണ് പ്രായം. ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ബന്ധുക്കളും കുറ്റപ്പെടുത്തി. വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു.

ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. ഷഹാനയുടെ കുടുബത്തിൻ്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. അബ്ദുൽ വാഹിദ് നിലവിൽ വിദേശത്താണ് ഉള്ളത്. 2024 മെയ് 27 ന് ആയിരുന്നു വിവാഹം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഷഹാനയുടെ മൃതദേഹം പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.

