ഫീസ് അടക്കാൻ വൈകി, ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു
തിരുവനന്തപുരം: ഫീസ് അടക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ശ്രീവിദ്യാധിരാജ ഹൈസ്‌ക്കൂളിലാണ് സംഭവം. പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് വന്ന പ്രിൻസിപ്പൽ ജയരാജാണ് കുട്ടിയെ തറയിലിരുത്തിയതെന്നാണ് വിവരം.

‘ഫീസ് അടയ്ക്കാത്തവരോട് എണീക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, സാർ എനിക്കറിയത്തില്ല, അച്ഛനെ വിളിച്ച് നോക്കെന്ന്. അപ്പോൾ അവര് കേട്ടില്ല. നിന്നെ എനിക്ക് വിശ്വാസമില്ല, നീ പുറത്തിറങ്ങ്, നീ തറയിലിരിക്ക്, ഫീസ് അടയ്ക്കാത്തവർ ഇനി തറയിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. പബ്ലിക്കിന് മുന്നിൽ വച്ച് അങ്ങനെ പറഞ്ഞെന്ന് വിദ്യാർത്ഥി പറഞ്ഞു.

വിവരമറിഞ്ഞ് സ്‌കൂളിലേക്ക് വിളിച്ച പിതാവിനോട് ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. ഇനി ഈ സ്‌കൂളിലേക്ക് കുട്ടിയെ അയക്കില്ലെന്ന് പിതാവ് വ്യക്തമാക്കി. കുടുംബം ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ പ്രിൻസിപ്പലിനെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു.

