കോട്ടയം നഴ്സിങ് കോളജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളജ് റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. സീനിയർ വിദ്യാർത്ഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഫെബ്രുവരി 11നാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്.

സംഭവത്തിൽ ഇവരെ ഏറ്റുമാനൂർ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് റാഗിങ്ങിന് ഉപയോഗിച്ച കോമ്പസും ഡംബെലും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു. അതിക്രൂരമായ റാഗിംഗ് നടത്തുന്നതിന്‍റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിൽ പറയുന്നത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു. കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു. വിദ്യാർത്ഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർത്ഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം.

