കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി മന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം കൈമാറി. 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം അനുവദിച്ചത്. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ട് മന്ത്രി വി എൻ വാസവൻ തുക കൈമാറി. സിപിഐഎം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, സി കെ ആശ എംഎൽഎ, ജില്ലാ കലക്ടർ ജോൺ വി സാമുവൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ജൂലൈ 3ന് രാവിലെയാണ് മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടം. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.

