കേരളത്തിൻ്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി: കാനത്തിൽ ജമീലയ്ക്ക് നിയമസഭയുടെ ആദരം
.
കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ് കാനത്തിൽ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനിർമ്മാണപരമായ കാര്യങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് നിലപാടുകൾ സ്വീകരിച്ച നേതാവാണ് കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊണ്ടുവെന്നും സാധാരണക്കാരോട് ചേർന്നുനിൽക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും എപ്പോഴും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 29ന് ആണ് കാനത്തില്‍ ജമീല അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന ജമീല, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്തരിച്ചത്. കൊയിലാണ്ടി എം എൽ എയും സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായിരുന്നു. 59 വയസ്സായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായും കാനത്തില്‍ ജമീല സേവനമനുഷ്ഠിച്ചിരുന്നു.




