കല്ലടിക്കോട് അപകടം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

കല്ലടിക്കോട് അപകടം ഉണ്ടാക്കിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വിദഗ്ദർ അഭിപ്രായത്തിന് അപ്പുറം പ്രായോഗികത മനസിലാക്കി റോഡിൻ്റെ അപാകത പരിഹരിക്കുമെന്നും മന്ത്രി അപകട സ്ഥലം സന്ദർശിച്ച് പറഞ്ഞു. ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കിട്ടിയില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് തുക ചെലവാക്കും, റോഡിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും, സുരക്ഷ ഉറപ്പാക്കാൻ എൻ എച്ച് എ ഐ അധികൃതരായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മുണ്ടൂർ, തച്ചമ്പാറ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിര പരിഹാരം വേണമെന്ന് മന്ത്രി പറഞ്ഞു. എൻഎച്ച് ഐ നിർമാണത്തിലെ അപാകതയാണ് അപകട കാരണം, എൻ എച്ച് ഐ പണം അനുവദിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ പണം നൽകും, ഒരു ആശങ്കയും വേണ്ട, റോഡ് സേഫ്റ്റി അതോറിറ്റി യോഗം ചേർന്ന് തീരുമാനം എടുക്കും. എൻ എച്ച് ഐ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്, സിമൻ്റ് ഡിവൈഡർ ഉടൻ സ്ഥാപിക്കും, ഓട്ടോ സ്റ്റാൻ്റ് മാറ്റും, പാർക്കിങ് മാറ്റും. ധനസഹായം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇനി പഠനമില്ല, പരീക്ഷ എഴുതുകയാണെന്നും ഗണേഷ് കുമാർ എന്നും പഠിച്ചോണ്ട് ഇരിക്കാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിദ്യാർത്ഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിത വേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

