ഇടുക്കി പുല്ലുപാറ ബസ് അപകടം; മരണം നാലായി

ഇടുക്കി പുല്ലുപാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കര സ്വദേശി ബിന്ദുവാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

മടക്കയാത്രയിലാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. വളവിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനായി പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി പോയിട്ടുണ്ട്. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എല്ലാവരും ഉറക്കത്തിൽ ആയിരുന്നുവെന്നും അപകടത്തിൽ പരുക്കേറ്റ രാജശേഖരൻ പിള്ള പറഞ്ഞു. മുൻഭാഗത്ത് ഇരുന്നവർക്കാണ് കൂടുതൽ പരുക്ക് ഉണ്ടായത്. ബ്രേക്ക് നഷ്ടപെട്ടതാണ് അപകടത്തിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.

