ജമ്മുവിൽ കനത്ത ജാഗ്രത; 100 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ജമ്മുവിൽ കനത്ത ജാഗ്രത നിർദേശം. ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതേസമയം, ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബി.എസ്.എഫ് യൂണിറ്റ് എക്സ് ഹാൻഡിലിൽ കുറിച്ചു.

വ്യാഴാഴ്ച രാത്രി പാകിസ്താൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അതേസമയം പഞ്ച്കുലയിലെ അലേർട്ട് പിൻവലിച്ചു. ചണ്ഡിഗഡിലെയും അലേർട്ട് പിൻവലിച്ചു. നിരീക്ഷണം തുടരണമെന്ന് സേന വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ട്രെയിനുകൾ റദ്ദാക്കി

അതിർത്തി സംസ്ഥാനങ്ങളിലേക്കുള്ള നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 2 ട്രെയിൻ സർവീസുകൾ ഭാഗികമായും നിർത്തലാക്കി. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ജമ്മുവിൽ നിന്നും ഉദംപൂരിൽ നിന്നും ദില്ലിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നു ഇന്ത്യൻ റയിൽവേ അറിയിച്ചിട്ടുണ്ട്.

