റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയ്യാറാക്കിവരുന്നതായും ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ സ്ഥാപനങ്ങൾ വഴിയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത് ആലോചിക്കും.

ഭിന്നശേഷിക്കാർക്ക് പ്രത്യേക വകുപ്പ് ഇല്ലെങ്കിലും ക്ഷേമപദ്ധതികൾ സർക്കാർ കൃത്യമായി നടപ്പാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും നിയമപരമായി കഴിയാത്ത സാഹചര്യമുണ്ട്. കൂടുതൽ ഭിന്നശേഷിക്കാർക്കു തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് നൽകുന്നതു പരിഗണിക്കും. യുഡിഐടി കാർഡ് പദ്ധതി നടപ്പാക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് തത്സമയം കാർഡുകൾ നൽകും. രജിസ്ട്രേഷൻ സംബന്ധിച്ച സാങ്കേതിക തടസ്സം ഒഴിവാക്കും.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്സൈറ്റ് തയ്യാറാക്കും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു വാതിൽപ്പടി സേവനം ശക്തമാക്കും. പദ്ധതികളുടെ ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവിനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അക്ഷയ സംവിധാനം വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്ന രീതി ആരംഭിക്കും. ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പേർ എഴുതിയും അഭിപ്രായങ്ങൾ അറിയിച്ചു. ഇവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

