പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 10 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 10 പേർ കൂടി കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. ഇന്നലെ 5 പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 18 കാരിയായ പെൺകുട്ടിയെ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കേസ്. കേസില്‍ ഇന്നലെ നാലുപേര്‍ അറസ്റ്റിലായിരുന്നു. പ്രക്കാനം സ്വദേശികളായ സുബിന്‍, സന്ദീപ്, വിനീത്, അനന്തു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാംപ്രതി സുധി മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. ഇയാളുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും.

സിഡബ്ല്യൂസിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ലുസി വഴി പൊലീസിന് കിട്ടിയത്. പ്രായപൂർത്തിയാകുന്നതിന് മുന്നേ ലൈംഗിക ചൂഷണം നടന്നിട്ടുള്ളതിനാൽ പ്രതികൾക്കെതിരെ പോക്സോ ആണ് ചുമത്തുക. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

