KOYILANDY DIARY.COM

The Perfect News Portal

ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷന് പിന്നാലെ സി ഐ കെ ജി പ്രതാപചന്ദ്രനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷന് പിന്നാലെ സി ഐ കെ ജി പ്രതാപചന്ദ്രന് എതിരെ കൂടുതൽ നടപടിക്ക് സാധ്യത. പ്രതാപചന്ദ്രനെതിരെ തുടർനിയമനടപടിയുമായി നീങ്ങാനാണ് മർദനമേറ്റ തൊടുപുഴ സ്വദേശി എൻ ജെ ഷൈമോളുടെയും, ഭർത്താവ് ബെൻജോ ബേബിയുടെയും തീരുമാനം. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കി മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചു. ഹർജി അടുത്ത മാസം 17ലേക്ക് മാറ്റി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഷൈമോൾ ഹർജി നൽകിയത്.

 

ഷൈമോളുടെയും, ഭർത്താവ് ബെൻജോ ബേബിയുടെയും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു കെ ജി പ്രതാപചന്ദ്രന് സസ്പെൻഷൻ. മർദനം നേരിട്ട എൻ ജെ ഷൈമോൾക്കും ഭർത്താവ് ബെൻജോ ബേബിക്കുമെതിരായ പൊലീസ് നുണക്കഥയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊളിഞ്ഞു.

Advertisements

 

സ്റ്റേഷനിൽ എത്തിക്കുന്ന പ്രതികളെ ക്രൂരമായി മർദിച്ചിരുന്ന പ്രതാപചന്ദ്രന് മിന്നൽ എന്നാണ് സേനയ്ക്കകത്തെ ഇരട്ട പേര്. പ്രതാപചന്ദ്രൻ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് കൂടുതൽ ആരോപണങ്ങൾ ഉയരുന്നതോടെ തെളിയുന്നത്. സ്വിഗ്ഗി ജീവനക്കാരനായിരിക്കെ 2023 ൽ ജോലിക്കിടയിൽ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെയാണ് പ്രതാപചന്ദ്രൻ മർദിച്ചത്. പൊലീസ് നടപടിയെ ചോദ്യം ചെയ്തതോടെ മർദനം തുടർന്നതായി റിനീഷ് ആരോപിക്കുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

 

സുഹൃത്തായ വനിത എസ്ഐയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു എറണാകുളം സ്വദേശിയായ നിയമ വിദ്യാർത്ഥിനി പ്രീതിരാജ് ദുരനുഭവം നേരിട്ടത്. ഫോട്ടോ എടുക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ പ്രതാപചന്ദ്രൻ മോശമായി പെരുമാറിയതായി പ്രീതിരാജ് പറഞ്ഞു. ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിലാണ് നിലവിൽ അരൂർ എസ് എച്ച് ആയ പ്രതാപചന്ദ്രൻ സസ്പെൻഷൻ നേരിടുന്നത്. പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കുരുക്കായി കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്.

Share news