ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യ 3D എയർ സർവൈലൻസ് റഡാർ

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ ആദ്യ 3D എയർ സർവൈലൻസ് റഡാർ കമ്മീഷൻ ചെയ്തു. റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കിയത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ്. സ്പാനിഷ് പ്രതിരോധ കമ്പനിയായ ഇന്ദ്രയുമായി സഹകരിച്ചാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലാൻസ-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആദ്യ ത്രീഡി എഎസ്ആർ-ലാൻസ എൻ വിജയകരമായി കമ്മിഷൻ ചെയ്തതായി കമ്പനി തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

സ്പെയിനിന് പുറമേ ലാൻസ-എൻ റഡാർ പ്രവർത്തനക്ഷമമാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ സഹകരണത്തോടെ, അടുത്ത തലമുറ നാവിക നിരീക്ഷണ റഡാർ നിർമ്മാണത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മാറി. ഇന്ദ്രയുടെ ലാൻസ 3D റഡാറിന്റെ നാവിക വകഭേദമാണ് ലാൻസ-എൻ.

വ്യോമ, ഉപരിതല ലക്ഷ്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ ദീർഘദൂര, ത്രിമാന തന്ത്രപരമായ നിരീക്ഷണ സംവിധാനങ്ങളിൽ ഒന്നാണ് ലാൻസ-എൻ. ഡ്രോണുകൾ, സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ, ആന്റി-റേഡിയേഷൻ മിസൈലുകൾ, എല്ലാത്തരം നാവിക പ്ലാറ്റ്‌ഫോമുകൾ എന്നിവ കണ്ടെത്തുന്നതിനും റഡാർ വളരെ ഗുണം ചെയ്യും.

ഇന്ത്യയിലെ റഡാർ നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്ദ്രയുമായുള്ള സഹകരണം കൂടുതൽ പ്രയോജനകരമാണെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുകരൺ സിംഗ് പറഞ്ഞു.

