ഇലക്ടറൽ ബോണ്ട്: സീരിയിൽ നമ്പർ പുറത്തുവിടാൻ സുപ്രീം കോടതി അന്ത്യശാസനം നൽകി
ഇലക്ടറൽ ബോണ്ട്: സീരിയിൽ നമ്പർ പുറത്തുവിടാൻ എസ്.ബി.ഐ.ക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. എസ്.ബി.ഐ വഴി 16,500 കോടി ഇലക്ടറൽ ബോണ്ട് ഇറങ്ങിയതിൽ ബിജെപി മാത്രം അടിച്ചു മാറ്റിയത് 8451 കോടി. ബിജെപി ആറുവർഷത്തിനിടെയാണ് ഇത്രയും രൂപ കൈക്കലാക്കിയാതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2018 മാർച്ചു മുതൽ 2024 ഫെബ്രുവരി വരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് എസ്‌ബിഐ വിറ്റഴിച്ചത്. ഇതിൽ 52 ശതമാനത്തോളം ബോണ്ടുകൾ ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസിന് പതിനൊന്ന് ശതമാനത്തിലേറെ ബോണ്ടുകൾ ലഭിച്ചു. തൃണമൂൽ കോൺഗ്രസ്, ബിആർഎസ്, ബിജെഡി എന്നിവരാണ് ആയിരം കോടിയിലേറെ നേടിയ മറ്റു പാർടികൾ.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ വിറ്റഴിച്ച ബോണ്ടുകളുടെ വിശദാംശങ്ങളാണ് എസ്‌ബിഐ പുറത്തുവിട്ടത്. ആകെ 12,516 കോടി രൂപയുടെ ബോണ്ടുകൾ കോർപറേറ്റുകൾ വാങ്ങി പാർടികൾക്ക് കൈമാറി. ബിജെപിക്ക് കിട്ടിയത് 6566.11 കോടി രൂപയാണ്. കോൺഗ്രസിന് 1123.29 കോടിയും തൃണമൂലിന് 1092.98 കോടിയും ലഭിച്ചു.2018 മാർച്ചിലാണ് എസ്‌ബിഐ ഇലക്ടറൽ ബോണ്ട് വിറ്റഴിച്ചുതുടങ്ങിയത്. 2018 മാർച്ചുമുതൽ 2019 ഏപ്രിൽ 11 വരെയുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാലയളവിൽ 4002 കോടി രൂപയുടെ ബോണ്ടുകൾ വിറ്റു. ഇതിൽ പകുതിയിലേറെയും ബിജെപിക്കാണ്. 2018 മാർച്ചുമുതൽ 2019 ഏപ്രിൽവരെയുള്ള കാലയളവിലായി 2000 കോടിയിലേറെ രൂപ ബിജെപിക്ക് ലഭിച്ചു.
എസ്ബിഐ പുറത്തുവിട്ട കണക്കുകൾപ്രകാരം ലഭിച്ച 6566.11 കോടിയും പുറത്തുവിടാത്ത കണക്കുകളിൽ ഉൾപ്പെടുന്ന 2000ത്തോളം കോടിയും ചേർത്താൽ ഇലക്ടറൽ ബോണ്ടുവഴിയുള്ള ബിജെപിയുടെ വരുമാനം 8451.41 കോടിയിലെത്തും. സുപ്രീംകോടതി നിർദേശപ്രകാരം ബോണ്ടുകളുടെ സവിശേഷ നമ്പരുകൾകൂടി എസ്‌ബിഐ പുറത്തുവിടുന്നതോടെ ബിജെപിയുടെ കൃത്യമായ കൊള്ളയടി വെളിപ്പെടും.