KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാത നിര്‍മ്മാണം സഞ്ചാരസ്വാതന്ത്ര്യം തടയുന്നു. തിങ്കളാഴ്ച തിരുവങ്ങൂരിൽ ഉപവാസ സമരം

കൊയിലാണ്ടി: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ തിരുവങ്ങൂരിൽ ഉപവാസം സംഘടിപ്പിക്കുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻ കോയയുടെ നേതൃത്വത്തിൽ 16ന് തിങ്കളാഴ്ചയാണ് സമരം ആരംഭിക്കുന്നത്. വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തികള്‍ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാണ്  നീങ്ങുന്നത്. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണ രീതി ഉള്‍നാടുകളിലെ റോഡുകളുടെ നിലവാരം പോലും പുലര്‍ത്തുന്നില്ല. ഇതിനാല്‍  അപകടങ്ങളും ഗതാഗതകുരുക്കുകളും മാസങ്ങളായി തുടരുകയാണ്. ഇതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും നടത്തുന്ന പ്രതിഷേധങ്ങളെ അധികാരികളും ജില്ലാ ഭരണകൂടവും ഗൗരവത്തിലെടുക്കുന്നില്ല.
.
.
തുഷാരഗിരി – കാപ്പാട് സംസ്ഥാന ഹൈവേ തിരുവങ്ങൂരില്‍ നിന്നാണ് ദേശീയ പാത ക്രോസ് ചെയ്യുന്നത്. എന്നാല്‍ ഈ റോഡിലൂടെയും ദേശീയ പാത വഴിയും കാപ്പാട് എത്തുന്ന യാത്രക്കാര്‍ക്ക് തിരിച്ച് കോഴിക്കോട്ടേക്കും അത്തോളി ഭാഗത്തേക്കും പോകാന്‍ നാല് കിലോമീറ്റര്‍ വടക്കോട്ട് ചുറ്റിത്തിരിഞ്ഞ് വരണം. തിരുവങ്ങൂരില്‍ നിര്‍മ്മിച്ച അണ്ടര്‍ പാസിന്റെ പ്രയോജനം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ദിവസേന എത്തുന്ന നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും നിഷേധിക്കുകയാണ്.
.
.
ജനവാസ കേന്ദ്രങ്ങളിലും റോഡ് ജംഗ്ഷനുകളിലും മിനി അണ്ടര്‍ പാസുകളും ഫൂട്ട് ഓവറുകളും നിര്‍മ്മിക്കാതെയാണ് ഹൈവേ കോട്ട കെട്ടി അടച്ചിരിക്കുന്നത്.  ആരാധനാലയങ്ങള്‍, തൊഴിലിടങ്ങള്‍, സര്‍ക്കാര്‍ മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്തേണ്ടവര്‍ തൊട്ടടുത്തായിട്ടു പോലും കിലോമീറ്ററുകള്‍ വാഹനത്തില്‍ പോകേണ്ട അവസ്ഥയിലെത്തി. ഹൈവേയിലെ കുരുക്കില്‍ നിന്ന് രക്ഷ നേടാനാണ് കാപ്പാട് തീരദേശ റോഡ് കോടികള്‍ മുടക്കി നിര്‍മ്മിച്ചത്. ഈ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. റോഡ് കടലെടുത്ത് തകര്‍ന്നിട്ട് 3 വര്‍ഷമായി.
.
.
പഞ്ചായത്ത് റോഡുകള്‍ ജല ജീവന്‍ മിഷന്‍ പൈപ്പിടലിനായി വെട്ടിപൊളിച്ചിട്ട് 2 വര്‍ഷം പിന്നിട്ടു. ഇത് ബാധിച്ചത് ഓട്ടോറിക്ഷ തൊഴിലാളികളെയാണ്. വര്‍ഷങ്ങള്‍ കൊണ്ട് നടിയെടുത്ത ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സാധാരണക്കാരുടെ മുമ്പില്‍ കൊട്ടിയടച്ചിരിക്കുന്നു. ഓട്ടോ, ടാക്‌സി സ്റ്റാന്റുകള്‍, ബസ്‌ബേകള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്ത് ഇതെല്ലാം റദ്ദ് ചെയ്തിരിക്കുന്നു. അന്യായങ്ങളും അവഗണനയും ഇനിയും സഹിക്കാന്‍ കഴിയില്ല. ഈ ധര്‍മ്മസമരത്തിന് എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
Share news