KOYILANDY DIARY.COM

The Perfect News Portal

ചേന്ദമംഗലം കൂട്ടക്കൊല; ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതി ഋതു ജയൻ വീട്ടിലേക്ക് വരുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുന്നതും കണ്ടതായി കുട്ടികൾ മൊഴി നൽകി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌.

ആക്രമണത്തിൽ പരുക്കേറ്റ വിനീഷയുടെ ഭർത്താവ്‌ ജിതിൻ്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ആസ്‌റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്‌. ജിതിനെ വെള്ളിയാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.പ്രതി ഋതു ജയനുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിയെ പൊലീസ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

 

മുനമ്പം ഡിവൈഎസ്‌പി എസ്‌. ജയകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ്‌ കേസ് അന്വേഷിക്കുന്നത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയിട്ടുള്ളത്. പ്രതിയ്ക്ക് കൊലപാതകങ്ങളിൽ യാതൊരു കൂസലും ഇല്ലാത്തവിധമാണ് പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, ഋതുവിൻ്റെ വീട് ഒരു സംഘം അടിച്ചു തകർത്തു. വീടിൻ്റെ ജനൽ ചില്ലുകളും സിറ്റൗട്ടിൻ്റെ ഒരു ഭാഗവുമാണ് തകർത്തിട്ടുള്ളത്.

Advertisements

 

Share news