KOYILANDY DIARY.COM

The Perfect News Portal

റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ വാഴനട്ട് സത്യാഗ്രഹം

പേരാമ്പ്ര: ഓട്ടു വയൽ -കാരയിൽ നട -കുറൂരകടവ് – അറക്കൽ കടവ് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ വാഴനട്ട് സത്യാഗ്രഹം. ചെറുവണ്ണൂർ ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും പൊതുപ്രവർത്തകനുമായ കെ. കെ. രജീഷാണ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ സത്യാഗ്രഹം ഇരുന്നത്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡ് ഓട്ടുവയലിൽ ആരംഭിച്ച് കാരയിൽനട കുറൂർ കടവ്, അറക്കൽ പാലം വരെ പോകുന്ന റോഡാണിത്.

മുയിപ്പോത്ത് വാഴാട്ടുമുക്കിൽ നിന്നാരംഭിച്ച് അറയ്ക്കൽ കടവ് വരെ എത്തി നിൽക്കുന്ന തീരദേശ റോഡുമായി ഈ റോഡ് ബന്ധിപ്പിച്ചാൽ വൻ വികസനമാണ് മേഖലയിൽ ഉണ്ടാവാൻ പോവുക. കോഴിക്കോട് ജില്ലയുടെ നെല്ലറയായ ആവള പാണ്ടിയുടെ തീരപ്രദേശത്ത് കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലുമായി 100 കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അവരുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ആവള പാണ്ടിയിൽ നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള റോഡും ഇതാണ് എന്നാൽ ഇന്ന് മഴക്കാലമായതോടുകൂടി റോഡിൽകൂടി കാൽനടയ്ക്ക് പോലും പറ്റാത്ത വിധം ദുരന്തത്തിൽ ആയിരിക്കുകയാണ്.

നാട്ടുകാർ നിരവധിതവണ റോഡിനായി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് മോഹന വാഗ്ദാനങ്ങൾ നൽകിവോട്ട് വാങ്ങി ജയിക്കുന്നവർ തിരിഞ്ഞു നോക്കാറില്ലെന്നും റോഡ് യാഥാർത്ഥ്യമായാൽ പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ചാനിയം കടവിൽ എത്താനും വടകര യാത്രയ്ക്ക് എളുപ്പമാർഗമാണെന്നും പ്രധാനമന്ത്രി സഡക്ക് യോജന ഉൾപ്പെടുത്തിയാൽ മാത്രമേ ഈ റോഡ് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന യാഥാർത്ഥ്യം മറച്ചുവെച്ച് ആണ് ജനപ്രതിനിധികൾ പ്രവർത്തിക്കുന്നതെന്നു രജീഷ് ആരോപിച്ചു.

Advertisements

ഓട്ടുവയൽ-കാരയിൽ നട -കുറൂർ കടവ് -അറക്കൽ കടവ് പാലം വരെഏകദേശം നാല് കിലോമീറ്റർ വരുന്ന ദൂരം റോഡ് യാഥാർത്ഥ്യമാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. -റോഡ് വികസന കാര്യത്തിൽ ജനപ്രതിനിധികൾ കാണിക്കുന്ന അവഗണന തുടരാനാണ് ഭാവമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കെ കെ രജീഷ് പറഞ്ഞു.

Share news