KOYILANDY DIARY.COM

The Perfect News Portal

ബോബി ചെമ്മണ്ണൂരിന് ജാമ്യം

ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ചക്ക് ശേഷം മൂന്നരയ്ക്ക് പറയും. ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനം കോടതി ഉന്നയിച്ചു. ജാമ്യഹര്‍ജിയില്‍ പോലും പരാതിക്കാരിയെ അധിക്ഷേപിക്കാന്‍ പ്രതി ശ്രമിച്ചെന്ന് കോടതി പറഞ്ഞു.

ബോബി ചെമ്മണ്ണൂര്‍ സമരപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പ്രതി നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമല്ലെന്ന് പറയാനാവില്ലന്ന് കോടതി പറഞ്ഞു.

 

ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. മെറിറ്റില്‍ കേസ് വാദിച്ചാല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലന്നും കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാലും ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനാലും ജാമ്യം അനുവദിക്കാമെന്ന് കോടതി വിലയിരുത്തി. ജാമ്യവ്യവസ്ഥകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന വിശദമായ ഉത്തരവ് ഉച്ചക്ക് ശേഷം 3:30 ന് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.

Advertisements

 

ജാമ്യഹര്‍ജിയെ പൊലീസ് എതിര്‍ത്തു. ഒരേ കുറ്റകൃത്യം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു പ്രതി. അതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുള്ള പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് ഓര്‍മിപ്പിച്ച കോടതി ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

Share news