പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂളുകളിൽ ബോധവൽക്കരണം നടത്തണം; ഹെെക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞവർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ് കോർപറേഷനിലടക്കം മാലിന്യം നീക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ 36,000 ബൂത്തുകൾ സ്ഥാപിച്ചതായും സ്കൂളുകളിൽ ബോധവൽക്കരണത്തിന് പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ബ്രഹ്മപുരത്ത് ബയോമെെനിങ്ങിലൂടെ നാലു ടൺ മാലിന്യം ഇതിനകം വേർതിരിച്ചതായി കൊച്ചി കോർപറേഷനും അറിയിച്ചു. 2.72 ടൺ മാലിന്യത്തിന്റെ ബയോമെെനിങ് നടക്കുന്നുണ്ട്.

