താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിയമനങ്ങൾ വേണ്ടി വരും. അതിനാണ് സ്കൂളുകൾക്കും പിടിഎയ്ക്കും ഇതിന് അനുമതി നൽകിയത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ, എയ്ഡഡ് മേഖലകളിൽ 30,273 നിയമനങ്ങൾ നടത്തി. ഇത് കേരളത്തിന്റെ സമീപ ചരിത്രത്തിൽ ആദ്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണന. എന്നാൽ, വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ വരുമ്പോൾ മറ്റ് വഴികൾ തേടേണ്ടി വരും.

അധ്യയന വർഷം മുഴുവൻ പഠിപ്പിക്കാൻ അധ്യാപകരെ ഉറപ്പാക്കുക പ്രധാനമാണ്. വിമർശം ഉന്നയിക്കുന്നവർ ഇക്കാര്യം മനസ്സിലാക്കണം. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും സീറ്റുകളുടെ മാർജിനൽ വർധന വരുത്തിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

