ജ്വല്ലറി കവർച്ചാ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും

താമരശേരി : താമരശ്ശേരി ജ്വല്ലറി കവർച്ചാ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. പൂനൂർ പാലന്തലക്കൽ നിസാർ (25) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മെഡിക്കൽ കോളേജിനു സമീപത്ത് വാടക വീട്ടിൽ താമസിക്കുയായിരുന്നു. 2022 നവംബർ മാസം ആദ്യമാണ് പ്രതി അതിജീവിതയുമായി പരിചയപ്പെടുന്നത്. തുടർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ദ്രോഹിക്കുകയും ഫോൺ മുഖാന്തിരം പിൻതുടരുകയും ചെയ്തത്.

അതിനു ശേഷം കഴിഞ്ഞ 18 ന് താമരശ്ശേരി കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് പെൺകുട്ടിയുടെ കൈക്ക് പിടിച്ച് തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

ഇയാളെ കൂടാതെ ജ്വല്ലറി കവർച്ചാ കേസിലെ ഒന്നാം പ്രതിയും ഇയാളുടെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിയുടെ പരാതിയിൽ പോക്സോ കേസിൽ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ മൂത്ത സഹോദരനായ റാഷിദും പോക്സോ കേസിൽ പ്രതിയാണ്. ഇവരുടെ പിതാവ് മോഷണക്കേസിൽ ജയിലിലായിരുന്നു. താമരശ്ശേരി ഡിവൈഎസ്പി എം വി വിനോദിൻ്റ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിച്ച് പ്രതികളെ വലയിലാക്കിയത്.
