KOYILANDY DIARY

The Perfect News Portal

അനാവശ്യമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അനാവശ്യമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറക്കാം.

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ആയിരുന്നു. 3767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 28 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

എറണാകുളം ജില്ലയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജില്ലയില്‍ 1,146 കൊവിഡ് കിടക്കകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാല് ദിവസത്തിനിടെ 19,436 പേരാണ് രോഗബാധിതരായത്. ജില്ലയില്‍ വാരാന്ത്യ നിയന്ത്രണം ഇന്നും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

അതേസമയം സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കെ എസ് ആര്‍ ടി സി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. കൂടുതല്‍ നിയന്ത്രണങ്ങളെക്കുറിച്ചും, വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *