നാടാകെ കുടി വെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ കനാൽ ജലം പാഴാകുന്നു
കൊയിലാണ്ടി: കത്തുന്ന വേനലിൽ നാടാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ കനാൽജലം വൻതോതിൽ പാഴാവുന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്കു കീഴിലെ അയനിക്കാട് ബ്രാഞ്ച് മെയിൻ കനാലിൽ നിന്നാണ് പലയിടങ്ങളിലായി വെള്ളം പാഴാകുന്നത്. റോഡിലും വയലിലും താഴ്ന്നസ്ഥലങ്ങളിലുമെല്ലാം നഷ്ടപ്പെടുന്ന വെള്ളം മറ്റിടങ്ങളിലെ കുടിവെള്ളമാണെന്ന തിരിച്ചറിവ് ഇത്രയും കാലമായിട്ട് ബന്ധപ്പെട്ടവർക്ക് ഉണ്ടായിട്ടില്ല.
നിരവധി കിണറുകളുടെയുംമറ്റും ഉറവകളെ സജീവമായി നിലനിർത്തുന്നത് കനാൽവെള്ളമാണ്. ചോർച്ച പ്രതിവർഷം കൂടിവരുകയാണ്. ചോർച്ച തടയുന്നതിന് ഫലപ്രദമായ നടപടികളൊന്നും കാര്യമായി നടന്നിട്ടില്ല. ജലസേചനപദ്ധതിയെന്നാണ് പേരെങ്കിലും കാലങ്ങളായി നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനാശ്രയിക്കുന്നത് കനാലിനെയാണ്. എന്നാൽ, കനാൽവെള്ളം പയ്യോളിയിലെത്തുന്നത്. കനാൽ അടയ്ക്കാൻ സമയമാകുമ്പോഴാണ്. തിക്കോടി, മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നിലനിൽക്കുന്നുണ്ട്. വെള്ളം എല്ലായിടത്തും യഥാസമയം എത്തണമെങ്കിൽ ചോർച്ച പൂർണമായി തടയണം.