KOYILANDY DIARY.COM

The Perfect News Portal

റാഗിംഗിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഈരാറ്റുപേട്ട: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ ഡി സി കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അഖില്‍ മോഹനനാണ് (23) ആശുപത്രിയിലുള്ളത്. കാലിന് കമ്ബിവടി ഉപയോഗിച്ചുള്ള അടിയേറ്റ ഗുരുതരപരിക്കാണുള്ളത്.

റാംഗിംഗ് ഭയന്ന് തനിക്ക് ചുഴലിയുടെ അസുഖമുണ്ടെന്ന് അഖില്‍ സീനിയര്‍വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് കള്ളമാണെന്ന് മനസിലാക്കിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 3 ദിവസങ്ങള്‍ക്ക് മുന്‍പ് അഖിലിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഹോസ്റ്റലില്‍ നിന്നും പുറത്തിറക്കി ഭീഷണിപ്പെടുത്തിയശേഷം കാലില്‍ കമ്ബിവടി ഉപയോഗിച്ച്‌ അടിക്കുകയായിരുന്നു. വാഗമണ്ണിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര പരിക്കുണ്ടെന്ന് വ്യക്തമായതോടെ വിദഗ്ദ്ധ ചികിത്സ നിര്‍ദ്ദേശിക്കുകയായിരുന്നു. അഖിലിനെ സഹപാഠികളാണ് ഇന്ന് ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ അഞ്ചോളം വിദ്യാര്‍ത്ഥികളുടെ പേരും ഇവര്‍ വ്യക്തമാക്കി.

വാഗമണ്‍ പോലീസ് ആശുപത്രിയിലെത്തി അഖിലിന്റേതടക്കം മൊഴി രേഖപ്പെടുത്തി. ബികോം വിദ്യാര്‍ത്ഥിയാണ് അഖില്‍. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളും ബിബിഎ വിദ്യാര്‍ത്ഥികളുമാണ് റാഗിംഗിന് നേതൃത്വം നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജില്‍ പുതുതായെത്തുന്ന വിദ്യാര്‍ത്ഥികളോട് റാംഗിംഗ് ഇവിടെ നിത്യസംഭവമാണെന്നും ആക്ഷേപമുണ്ട്.

Advertisements

കോളേജിലെത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും റാഗിംഗ് ഏല്‍ക്കേണ്ടിവരുന്നുണ്ടെങ്കിലും പേടിമൂലം ആരും പുറത്തുപറയാത്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരാള്‍ പഠനം നിര്‍ത്തി. മറ്റ് പലരും വേറെ കോളേജുകളിലേയ്ക്ക് മാറാനുള്ള തീരുമാനത്തിലാണെന്നും സഹപാഠികള്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *