പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
.
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉൾപ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം.

കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.

2015 ലായിരുന്നു അന്‍വര്‍ കെഎഫ്‌സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്‌സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. അന്‍വർ വീട്ടില്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.




