മുഖ്യമന്ത്രിക്കെതിരായ വിദ്വേഷ പരാമർശം; ടീന ജോസിനെ തള്ളി സിഎംസി സന്യാസ സമൂഹം, സഭാംഗമല്ലെന്ന് പ്രതികരണം
.
മുഖ്യമന്ത്രിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ടീന ജോസിനെ തള്ളി സിഎംസി സന്യാസ സമൂഹം. മുഖ്യമന്ത്രിയെ ഭയപ്പെടുത്തണം എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയ ടീന ജോസ് നിലവിൽ സന്യാസ സഭാംഗമല്ല എന്ന് സഭാ നേതൃത്വം പ്രതികരിച്ചു. സഭയുടെ കാനോണിക നിയമങ്ങൾക്ക് വിധേയമായി ടീനയുടെ സഭയിലെ അംഗത്വം 2009 ൽ നഷ്ടപ്പെട്ടതാണെന്നും സിഎംസി വിമല പ്രൊവിൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

നിലവിൽ അവർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തിലുമാണെന്നും സി.എം.സി സന്യാസിനി സമൂഹം വ്യക്തമാക്കുന്നു. 2009 മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ടീന ജോസിനില്ല. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാർത്ത കുറിപ്പിൽ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സിസ്റ്റർ ടീന ജോസ് മുഖ്യമന്ത്രിയെ വധിക്കണമെന്ന് കമന്റിട്ടത്. കന്യസ്ത്രീയുടെ വേഷം ധരിച്ച ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ) എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു കൊലവിളി. സെൽറ്റൻ എൽ. ഡിസൂസ എന്നയാളുടെ പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ കമന്റ്. പിന്നീട് കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.




