കടലുണ്ടി വാവുത്സവം ഇന്ന്

.
കടലുണ്ടി ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം ഇന്ന്. നാടിന്റെ നാനാദിക്കുകളിൽ നിന്നായി ആയിരങ്ങൾ കടലുണ്ടിയിലേക്ക് ഒഴുകിയെത്തും. ഞായറാഴ്ച മുതൽ ഊരുചുറ്റാനിറങ്ങിയ ജാതവൻ ചൊവ്വാഴ്ച പുലർച്ചെ കടലുണ്ടി വാക്കടവ് തീരത്ത് എത്തി അമ്മ ദേവിയെ കാണും. ഉച്ചയോടെ സർവാഭരണ വിഭൂഷിതയായ ദേവിക്കൊപ്പം മകൻ ജാതവനും തിരിച്ചെഴുന്നള്ളും. കുന്നത്തു തറവാട്ടിലെ മണിത്തറയിലെ പീഠത്തിലിരുന്ന് പടകാളിത്തല്ല് ആസ്വദിച്ചശേഷം ദേവി കറുത്തങ്ങാട്ടേക്ക് മടങ്ങും.

നിവേദ്യ സമർപ്പണത്തിനുശേഷം വൈകിട്ടോടെ ദേവി പേടിയാട്ട് കാവിലേക്ക് യാത്രതുടരും. കാവിൽ നടക്കുന്ന കുടികൂട്ടൽ ചടങ്ങിനുശേഷം മകൻ ജാതവൻ മണ്ണൂരിലെ ജാതവൻ കോട്ടയിലേക്ക് മടങ്ങുന്നതോടെ കടലുണ്ടി വാവുത്സവത്തിന് കൊടിയിറങ്ങും. മണ്ണൂരിലെ ജാതവൻ കോട്ടയിൽനിന്ന് പാൽവർണ കുതിരപ്പുറത്തേറിയുള്ള ജാതവന്റെ ഊരുചുറ്റൽ രണ്ടാം ദിവസമായ തിങ്കളും തുടർന്നു. വാവുത്സവത്തിന് മാറ്റുകൂട്ടാൻ പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഗ്രാമോത്സവം തിങ്കഴാഴ്ച രാത്രിയോടെ സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് പൊലീസ് വൻ സുരക്ഷാ സന്നാഹമാണൊരുക്കിയത്. മഫ്ടിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

