മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മലപ്പുറം: ചമ്രവട്ടത്ത് 15 വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തിൽ തിരൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വീട്ടില്‍ ചെറിയ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഷാലിദ് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരൂര്‍ ഭാഗത്തേക്കുള്ള ബസില്‍ ഷാലിദ് കയറി പോകുന്നത് വ്യക്തമായിട്ടുണ്ട്. ബസില്‍ കയറുന്നതിന് മുന്‍പ് തൊട്ടടുത്ത കടയില്‍ നിന്ന് കുട്ടി മിഠായി വാങ്ങിയിട്ടുണ്ട്. ഇതിന്റെയടക്കം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാണാതാവുമ്പോള്‍ ജഴ്‌സിയും മുണ്ടുമാണ് ഷാലിദ് ധരിച്ചിരിക്കുന്നത്.

ഷാലിദിന്റെ കൈവശം മൊബൈൽ ഫോണില്ല. അതുകൊണ്ടുതന്നെ ആ വഴിയിലുള്ള അന്വേഷണം ദുഷ്കരമാണ്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഷാലിദിന്റെ കയ്യില്‍ ഏകദേശം 600 ഓളം രൂപയുള്ളതായാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ തിരൂർ സ്റ്റേഷനിൽ അറിയിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

