കന്യാസ്ത്രീമാരുടെ അറസ്റ്റ്; എന്‍ഐഎ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്നോ നാളെയോ പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ 11 മണിയോടെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. ഇന്നും നാളെയും എന്‍ഐഎ കോടതി പ്രവര്‍ത്തിക്കുന്നതിനാലാണ് ജാമ്യാപേക്ഷ എന്‍ഐഎ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് അറിയിച്ചിരുന്നത്.

എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയാലും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ ഹൈക്കോടതിയില്‍ പോയാല്‍ ജാമ്യം വൈകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും സി എസ് സുജാതയും ദുര്‍ഗിലെ കോണ്‍വെന്റില്‍ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും സന്ദര്‍ശിക്കാനായി എത്തി.

കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ഇന്നലെ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശര്‍മ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് എഫ്‌ഐആര്‍ എഴുതിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

