ജയിലുകളിലെ സുരക്ഷ: മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സംസ്ഥാന പൊലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിൽ സംസ്ഥാനത്തെ ജയിലുകളിലെ സാഹചര്യം യോഗത്തിൽ വിലയിരുത്തും. ജയിലുകളിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വിലയിരുത്താനും ശക്തിപ്പെടുത്താനുമുള്ള സർക്കാരിൻറെ തീരുമാനം. ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടിയിരുന്നു. സംഭവം അതീവ ഗൗരവമായിട്ടാണ് സംസ്ഥാന സർക്കാർ കാണുന്നത്. നാല് ഉദ്യോഗസ്ഥരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ ചാട്ടത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചനയുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന്, കണ്ണൂര്‍ തളാപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

