അധികൃതർ ചർച്ച നടത്താതെ നിരത്തിലേക്കില്ല; കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താതെ സ്വകാര്യ ബസുകൾ

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താതെ സ്വകാര്യ ബസുകൾ. ഉടമകളുമായും ജീവനക്കാരുമായും അധികൃതർ ചർച്ച നടത്താതെ സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ. ആർ ഡി ഒ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്ന് ബസ് തടയൽ സമരത്തിൽ നിന്നും യുവജന സംഘടനകൾ പിന്മാറിയിരുന്നു.

കോഴിക്കോട്-കുറ്യാടി റൂട്ടിൽ ബസ്സ് സർവ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗത്തിൽ തീരുമാനം എടുത്തതിന് പിന്നാലെയാണ് ബസ്സ് നിരത്തിലിറങ്ങാതിരുന്നത്. ബസുകൾക്ക് പഞ്ചിങ്ങ് ഏർപ്പെടുത്തുമെന്നതടക്കമുള്ള തീരുമാനത്തെ തുടർന്നായിരുന്നു പിന്മാറ്റം. പൊലിസ് ക്ലിയറൻസ് ലഭിച്ച ഡ്രൈവർമാർ മാത്രമെ ബസ്സ് ഓടിക്കാൻ പാടുള്ളൂ എന്നതടക്കമുള്ള നിരവധി തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടിരുന്നു.

സർവ്വകക്ഷിയോഗത്തിലെ തീരുമാനം ബസ്സ് ജീവനക്കാരെ ബോധ്യപ്പെടുത്തണമെന്നും, ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആണ് ബസ്സ് ഉടമകൾ വ്യക്തമാക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ബസ്സുടമകളുടെയും തൊഴിലാളികളുടെയും യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. റൂട്ടിൽ സ്വകാര്യ ബസിടിച്ചു വിദ്യാർത്ഥി മരിച്ചതിനെ തുടർന്നായിരുന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജനസംഘടനകൾ സമരം ആരംഭിച്ചത്.

