ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.

അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിപഞ്ചിക വർഷങ്ങളായി ഭർത്താവിൽ നിന്ന് പീഡനംനേരിട്ടിരുന്നു, വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായി. 2022 മുതൽ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. വിവാഹ സമയത്ത് വീട്ടുകാർ സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകിയിരുന്നു. അതിൽനിന്നും സ്വന്തം വിദ്യാഭ്യാസ ലോണിൻ്റെ തുക അടക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങൾ പുറത്ത് അറിയിച്ചതിൽ ഭർത്താവ് നീതിഷിനോട് വിപഞ്ചികക്ക് വിയോജിപ്പുണ്ടായിരുന്നു.

