അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണ്; എം വി ഗോവിന്ദന്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര്‍ത്തിയാവാത്ത രാമക്ഷേത്രമാണ് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യുവാന്‍ പോവുന്നത്. വിശ്വാസത്തിന്റെ മറവിൽ അമ്പല നിര്‍മ്മാണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ മുന്‍കൈ നേടാനായുള്ള ഇന്ധനമായാണ് രാമക്ഷേത്രത്തെ ബിജെപി കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് സിപിഐ എം എതിരല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളന്തതില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയിലും ദ്രോഹങ്ങളിലും പ്രതിഷേധിച്ച് ഇടതുമുന്നണി ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന ജനകീയ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. എംഎല്‍എമാരും എംപിമാരും സമരത്തില്‍ പങ്കാളികളാവും. മുഖ്യമന്ത്രി ഇന്ത്യയിലെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്ത് നില്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കാളിയാവില്ലെന്ന പ്രതിപക്ഷത്തിന്റെ തീരുമാനത്തില്‍ യുഡിഎഫില്‍ തന്നെ പൂര്‍ണ്ണായി യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്റെ ആത്യന്തികമായ തിരിച്ചടി ജനങ്ങള്‍ക്കാണ്. യോജിച്ച സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകിരണം. ഇതിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷം എടുക്കുന്നത്. എക്‌സാലോജിക്കിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടാണിത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി വാര്‍ത്ത ചമയ്ക്കുന്നു. തെരഞ്ഞെടുപ്പ് വരെ ഇത്തരം വാര്‍ത്തകള്‍ തുടരും. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

