പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം; കുട്ടിയുടെ കർണപുടം തകർന്നു

കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മറ്റൊരു സ്കൂളിലെ 3 വിദ‍്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. കുട്ടിക്ക് മൂന്ന് മാസം വിശ്രമം വേണമെന്നാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്. പയ്യോളിയിലെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പരിശീലനം കഴിഞ്ഞ് മടങ്ങവെ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും സ്കൂളിന്‍റെ പേരും കുട്ടിയുടെ പേരും ചോദിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനത്തിന് ശേഷം അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് ഫുട്ബോൾ പരിശീലനം നൽകുന്ന അധ‍്യാപകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എസ്പിക്ക് പരാതി നൽകിയ ശേഷമാണ് പൊലീസ് കേസെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

