കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിറ്റ് 21കാരന്‍ കാർ വാങ്ങി; വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടി പൊലീസ്
.
കോഴിക്കോട്: കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസ് (21) ആണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയ കാറും പൊലീസ് കണ്ടുകെട്ടി.

നടക്കാവ് പണിക്കർ റോഡിൽവെച്ച് 2.420 കിലോഗ്രാം കഞ്ചാവുമായി ഇയാളെ നടക്കാവ് പൊലീസും ഡാൻസഫും ചേർന്ന് അറസ്റ്റുചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തിയ 61,160 രൂപയും കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലാണ് കാർ കണ്ടുകെട്ടിയത്. കടയിൽ കോഴിയിറച്ചി വാങ്ങാനെന്ന വ്യാജേന എത്തുന്ന ഇടപാടുകാർക്ക് പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച് കഞ്ചാവുവിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് സൽമാൻ കാർ വാങ്ങിയത്.

നടക്കാവിലെ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുന്ന സൽമാൻ ആവശ്യക്കാർ ബന്ധപ്പെടുമ്പോൾ കടയിലേക്കുവരുത്തിയാണ് കഞ്ചാവ് നൽകിയിരുന്നത്. ചിക്കൻ വാങ്ങാനെന്ന വ്യാജേനയാണ് ഇടപാടുകാർ എത്തിയിരുന്നത്. നടക്കാവ് പൊലീസിന്റെ അന്വേഷണത്തിൽ പ്രതി പല തവണ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഈ കേസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സ്വത്തുവിവരങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു.
ലഹരി വിൽപ്പനയിൽനിന്നുള്ള വരുമാനമുപയോഗിച്ചാണ് ഇതെല്ലാം നേടിയതെന്നുള്ള സ്ഥിരീകരണത്തിനായി നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ പ്രജീഷ് നൽകിയ റിപ്പോർട്ടുപ്രകാരമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്‌ളേഴ്‌സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി പ്രതിയുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിച്ചത്.



