സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര
വടകര: സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത നഗരമായി നിലനിർത്താനുള്ള പ്രവർത്തനം തുടർന്നും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വകേരളം യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12,710 വീടുകളെ 75 ശതമാനം സമ്പൂർണ മാലിന്യമുക്ത വീടുകളാക്കിയാണ് നഗരസഭ ലക്ഷ്യം കൈവരിച്ചത്. വാർഡ് 29 കൊക്കഞ്ഞാത്ത്, 3 കുളങ്ങരത്ത്, 11 കുഴിച്ചാൽ എന്നിവയാണ് വാർഡ്തല ശുചീകരണത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. സെന്റ് ആന്റണീസ് സ്കൂളും ആയുർവേദ ആശുപത്രിയും റെയിൽവേ സ്റ്റേഷനും നെല്ലാടത്ത് അങ്കണവാടിയും ശുചിത്വ നിലവാരത്തിൽ ഒന്നാം സ്ഥാനത്തെത്തി ചെയർമാൻസ് ട്രോഫി കരസ്ഥമാക്കി.


കെ. കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി, നവകേരളം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ടി എന്‍ സീമ എന്നിവര്‍ ഓണ്‍ലൈനായി സംസാരിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം ബിജു, എ പി പ്രജിത, സിന്ധു പ്രേമൻ, കെ കെ വനജ, പി സജീവ് കുമാര്‍, മുൻ നഗരസഭ ചെയർമാൻ കെ ശ്രീധരൻ, സെക്രട്ടറി കെ മനോഹർ, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. സി കവിത, ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എം മിനി, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രകാശന്‍, ഹെൽത്ത് സൂപ്പർവൈസർ സി എ വിൻസെന്റ്, ഹരിയാലി കോ- ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ പി ബിന്ദു സ്വാഗതം പറഞ്ഞു.


