രണ്ട് പ്രധാനപ്പെട്ട ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് ഒന്ന്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.
സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയില്‍ എത്തും. അവശ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്കയറ്റം എന്ന് ആരോപിച്ച് അടിയന്തര പ്രമേയമായി വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മൗനം പാലിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. രാഹുല്‍ ഇന്നും സഭയില്‍ എത്തിയേക്കില്ല.

അതേസമയം കേരളത്തിൽ വ്യവസായ മേഖലയ്ക്ക് വൻ കുതിച്ചു ചാട്ടം ഉണ്ടായെന്നു മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് റിവേഴ്സ് മൈഗ്രേഷൻ നടക്കുകയാണെന്നും, ഗ്ലോബൽ സിറ്റി പദ്ധതി കേന്ദ്രം അനുമതി നൽകിയെങ്കിലും, സംസ്ഥാനം മുന്നോട്ട് പോകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. നിയമസഭ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ പരാമർശം.

