തെരുവിൽ കഴിയുന്നവർക്ക് സാന്ത്വനമായി അക്ഷയപാത്രം
കോഴിക്കോട്: പൊലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സിറ്റി പൊലീസും, തെരുവിലെ മക്കള്‍ ചാരിറ്റിയും സംയുക്തമായി ഒരുക്കിയ സൗജന്യ ഭക്ഷണ വിതരണ പരിപാടിയായ ‘അക്ഷയപാത്രം” മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വിശക്കുന്നവന് ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ വിശപ്പ്‌രഹിതമാക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
പാവമണി റോഡിലെ പൊലീസ് ഡോര്‍മെറ്ററിയിലാണ് ഭക്ഷണശാല. സ്നേഹത്തിൻ്റെ നഗരത്തില്‍ എത്തിയവരില്‍ ഒരാള്‍ പോലും കൈയ്യില്‍ പണമില്ലാത്തതിനാല്‍ പട്ടിണിയാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് അക്ഷയപാത്രം തുറക്കാന്‍ പൊലീസ്സന്നദ്ധരായത്.
ആദ്യഘട്ടത്തില്‍ ഉച്ചയൂണ് മാത്രമാണ് വിതരണം ചെയ്യുക. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഭക്ഷണ വിതരണമുണ്ടാവും. കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചോറ്, പച്ചക്കറി, മത്സ്യക്കറി, ഉപ്പേരി, അച്ചാര്‍ എന്നിവ കണ്ടെയ്നറിലാക്കിയാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. ഈ കണ്ടെയ്നര്‍ പുനരുപുയോഗത്തിന് കഴിയും. സൂപ്പര്‍ മാര്‍ക്കറ്റ്സ് അസോസിയേഷന്‍െറ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ദിവസത്തെ ഭക്ഷണം.
ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍, നഗരത്തിലെ വ്യാപാരിസമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് തെരുവിന്റെ മക്കള്‍ പദ്ധതി നടപ്പാക്കുന്നത്. മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണമുണ്ടാവില്ല.
സ്ഥിരമായി വരുന്നുവരെ നിരീക്ഷിച്ച്, താമസിക്കാനിടമില്ലാ ത്തവരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം അവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട സൗകര്യവും ഏര്‍പ്പാടാക്കും.
സിറ്റി പൊലീസ് കമ്മിഷണര്‍ എ വി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് സിറ്റി അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ എ .ജെ ബാബു സ്വാഗതം പറഞ്ഞു. സിറ്റി ഡി. ജി. പി എ .കെ ജമാലുദ്ദീന്‍, കണ്ണൂര്‍ ഡി വെെ. എസ്.പി പി.പി. സദാനന്ദന്‍, ടി എം സി സ്ഥാപകന്‍ മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു.