KOYILANDY DIARY.COM

The Perfect News Portal

ഗോരഖ്പൂരിലെ ആശുപത്രിയിൽ ഓക്‌സിജൻ എത്തിച്ച കുട്ടികളെ രക്ഷിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു

ലക്‌നൗ : ഓക്‌സിജന്റെ അഭാവം മൂലം  ശിശുമരണങ്ങള്‍ സംഭവിച്ച ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് രാജ്യത്തിന്റെ ആകെ ആദരവ് പിടച്ചു പറ്റിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍.  കഫീല്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കേതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്.

സ്വന്തം കയ്യില്‍ നിന്നു പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച കഫീല്‍ കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിച്ചിരുന്നു. എന്നാല്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ എത്തുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവില്‍ക്കുന്നവരുമായി ഡോക്ടര്‍ക്ക് ബന്ധമുണ്ടെന്നും, ഓക്സിജന്‍ സിലിണ്ടറുകള്‍ സ്വന്തം ക്ലീനിക്കിലേക്ക് കഫീല്‍ കടത്തിക്കൊണ്ടുപോയി എന്നും അധികൃതര്‍ ആരോപണം ഉന്നയിച്ചു.

നിരന്തരമായ ഫോണ്‍വിളികള്‍ക്കും അപേക്ഷകള്‍ക്കുമൊടുവില്‍ 12 സിലിണ്ടറുകളാണ് ഡോക്ടര്‍ കഫീല്‍ ആശുപത്രിയിലെത്തിച്ചത്. കഫീലിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ വീണ്ടും ഉയര്‍ന്നേനെയെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്‌. ബി ആര്‍ ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീലിനെ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ച് സസ്‌പെന്റ് ചെയ്തിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *