ഉത്തർപ്രദേശിൽ 49 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് : ഗോരക്പൂരിലെ ശിശുമരണങ്ങള്‍ക്ക് പിന്നാലെ യോഗിയുടെ യുപിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജൂലൈ 21നും ആഗസ്റ്റ് 20നും ഇടയില്‍ 49 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
കുട്ടികളുടെ മരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 19 നോട്ടീസുകള്‍ ആശുപത്രിക്ക് ജില്ലാ മജിസ്ട്രേറ്റ് അയച്ചിരുന്നെങ്കിലും ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല. 30 കുട്ടികള്‍ മരിച്ചത് പോഷകാഹാര കുറവ് കൊണ്ടാണെന്നും ബാക്കി 19 പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെട്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ദിവസങ്ങള്‍ക്കു മുമ്പ് ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 68 കുട്ടികള്‍ മരണപ്പെട്ടിരുന്നു. ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂര്‍ണിമ ശുക്ല, ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

