KOYILANDY DIARY.COM

The Perfect News Portal

ഭാര്യയുടെ സഹായത്തോടെ ഹൈടെക് കോപ്പിയടി നടത്തിയ മലയാളി ഐപിഎസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍

ചെന്നൈ:  സിവില്‍ സര്‍വീസ് (മെയിന്‍) പരീക്ഷയില്‍ ഭാര്യയുടെ സഹായത്തോടെ ഹൈടെക് കോപ്പിയടി നടത്തിയ മലയാളി ഐപിഎസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍. എറണാകുളത്തു നിന്നുള്ള സഫീര്‍ കരീമിനെയും ഭാര്യ ഇടുക്കി സ്വദേശിനി ജോയ്സിയും ആണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ജോയ്സി. ഹൈദരാബാദില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ജോയ്സിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സഫീര്‍ കരീമിനെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് സഫീര്‍ കോപ്പിയടി നടത്തിയത്.

ബ്ലൂടൂത്ത് വഴി ഹൈദരാബാദില്‍ നിന്നും ഭാര്യ ഇയാള്‍ക്കു ഫോണ്‍ വഴി ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നു വെന്നാണ് പോലീസ് പറയുന്നത്. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്സാപ്പ് വഴി സഫീര്‍ ഭാര്യക്കു അയച്ചു കൊടുത്തു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഫോണിലൂടെ ഭാര്യ ഉത്തരം ഭര്‍ത്താവിന് എത്തിച്ചുകൊടുത്തുവെന്നും പോലീസ് പറയുന്നു.

Advertisements

അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി തിരുനെല്‍വേലി നങ്കുനേരി സബ് ഡിവിഷനില്‍ പ്രൊബേഷനില്‍ ജോലി ചെയ്യുകയായിരുന്നു സഫീര്‍. ഐഎഎസ് ലക്ഷ്യമിട്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. 2014ലെ ഐപിഎസ് ബാച്ചുകാരനാണ്.

സഫീറില്‍ നിന്നും മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണം, വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ സഫീറിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. സംഭവത്തില്‍ ചെന്നൈ എഗ് മൂര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്.

ജോയ്സി ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് പരീശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഐ.ബി നിഗമനം. മൂന്നു പേര്‍ക്കുമെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *