KOYILANDY DIARY.COM

The Perfect News Portal

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വധശിക്ഷ; കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ച്‌ ഹൈക്കോടതി

മധ്യപ്രദേശ്: നാലുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത അധ്യാപകന്റെ വധശിക്ഷ ശരിവച്ച്‌ ഹൈകോടതി. മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് അധ്യാപകനായ മഹേന്ദ്രസിംഗ് ഗോണ്ടിന്റെ വധശിക്ഷ ശരിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചിരുന്നു. വിധിയ്ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും കീഴ്ക്കോടതിയുടെ വിധി ശരി വയ്ക്കുകയുമായിരുന്നു.

പീഡനത്തില്‍ കുട്ടിയുടെ കുടലില്‍ പരിക്കേറ്റിരുന്നു. മാസങ്ങളോളം ദില്ലി എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു. മാര്‍ച്ച്‌ 2 നാണ് ജബല്‍പൂര്‍ ജയിലില്‍ മഹേന്ദ്രസിംഗ് ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ വധശിക്ഷ നടപ്പിലായാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ നടപ്പിലാക്കിയ കര്‍ശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിംഗ് ഗോണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മരിച്ചെന്ന് കരുതി മഹേന്ദ്രസിംഗ് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതപ്രായയായി കിടക്കുന്ന പെണ്‍കു‍ഞ്ഞിനെ കണ്ടത്. പൊലീസിന്റെ കൃത്യമായ ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മഹേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 29 ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടി നല്‍കിയ മൊഴിയും പ്രതിയുടെ കുറ്റസമ്മതവുമാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *