KOYILANDY DIARY.COM

The Perfect News Portal

ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി പറഞ്ഞു. ജാമ്യം നല്‍കിയാന്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യുഷന്‍ വാദങ്ങള്‍ അംഗീകരിച്ച്‌ ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം നിഷേധിക്കുകയായിരുന്നു.

ജൂലൈ പത്തിനാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായ ദിലീപ് ആലുവ സബ്ജയിലില്‍ ആയിരുന്നു.ഇതിനിടെ രണ്ടുതവണയായി നാലുദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന എറണാകുളം, തൃശൂര്‍ ജില്ലയിലെ കേന്ദ്രങ്ങളില്‍ ദിലീപിനെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് കേസിനാധാരമായിട്ടുള്ളത്. ലൈംഗികപീഡനക്വട്ടേഷന്‍ നല്‍കുന്ന ആദ്യത്തെ കേസ് ആണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു

ദിലീപിനും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്.

Advertisements

ഗൂഢാലോചനയുടെ ‘കിംഗ് പിന്‍’ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍ത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയില്‍ സമര്‍പ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *