വിളവെടുപ്പ് നടന്നെങ്കിലും കർഷകർ ദുരിതത്തിൽ
കൊയിലാണ്ടി : വിവിധ പാട ശേഖരത്തിൽ വിളവെടുപ്പ് നടന്നെങ്കിലും കർഷകർ ദുരിതത്തിൽ. വിളവെടുക്കുന്നവയ്ക്ക് വിപണി ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വിയ്യൂർക്കുളം പാട ശേഖരത്തിൽ മൂന്ന് ഏക്കറാണ് പച്ചക്കറി കൃഷിയിറക്കിയത്. വെണ്ട, വെള്ളരി, പാവൽ, പയർ, ചീര, മത്തൻ, ഇളവൻ തുടങ്ങിയവയാണ് കൃഷി ചെയ്തത്.
വില നിർണയിക്കാനുള്ള സംവിധാനമില്ലെന്ന് കർഷകർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്ന പച്ചക്കറിയുടെ വിലയ്ക്ക് ഉത്‌പന്നങ്ങൾ വിറ്റാൽ നഷ്ടം വരുമെന്നാണ് കർഷകർ പറയുന്നത്. അധ്വാനവും വെറുതെയാവും. ജൈവവളം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറി അന്വേഷിച്ച് പലരും കൃഷിയിടത്തിലെത്തുന്നുണ്ട്. നഗരത്തിലെ കടകളിൽ കൊടുത്താൽ തുഛമായ വിലയേ ലഭിക്കുന്നുള്ളൂവെന്നും കർഷകർ ആരോപിച്ചു.